കോട്ടയം: റബര്‍ വിലയില്‍ വീണ്ടും കുതിപ്പ്. ആര്‍എസ്എസ് നാല് ഗ്രേഡിന് 238 രൂപയും അഞ്ചാം ഗ്രേഡിന് 234 രൂപയിലേക്കും വില ഉയര്‍ന്നു. ഇന്നലെ മാത്രം കിലോയ്ക്ക് രണ്ടു രൂപയുടെ വര്‍ധനയാണുണ്ടായത്.
ഇന്നലെ 242 രൂപയ്ക്ക് ഡീലര്‍മാര്‍ ഷീറ്റ് വാങ്ങി. ബാങ്കോക്ക് വില 257 രൂപ ഉയരത്തിലായതിനാല്‍ ആഭ്യന്തര വില ഇനിയും ഉയരുമെന്നാണ് സൂചന. ഷീറ്റ് റബറിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച കിലോയ്ക്ക് 250 രൂപ കടന്ന് പുതിയ റിക്കാര്‍ഡ് കുറിക്കുമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇറക്കുമതിയില്‍ കുറവുണ്ട്. മാത്രമല്ല മഴ വൈകുന്നതിനാല്‍ അടുത്ത മാസം ടാപ്പിംഗ് പുനരാരംഭിക്കില്ല. നന്നായി മഴ പെയ്യാതെ പുതിയ സീസണിലെ ടാപ്പിംഗ് തുടങ്ങിയാല്‍ ഉത്പാദനം നാമമാത്രമായിരിക്കും.
ചൂടും ഉഷ്ണവും കഠിനമായി തുടരുന്നതിനാല്‍ ടാപ്പിംഗ് കൂലി പോലും റബറില്‍ നിന്ന് കിട്ടാനുള്ള സാഹചര്യമുണ്ടാകില്ല. മേയ് അവസാനം കാലവര്‍ഷം നന്നായി പെയ്തു തുടങ്ങിയശേഷമേ ഇക്കൊല്ലം ടാപ്പിംഗ് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ താല്പര്യപ്പെടുന്നുള്ളൂ.
യുദ്ധസാഹചര്യത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കും വില കൂടിയതോടെ മഴമറയിടാനുള്ള ചെലവ് മുന്‍ വര്‍ഷത്തെക്കാള്‍ 30 ശതമാനം അധികമാണ്. രാസവളം വില വര്‍ധനയും കര്‍ഷകര്‍ക്ക് ഭാരിച്ച ബാധ്യതയാണ്. തോട്ടത്തിലെ കാടു വെട്ടിത്തെളിച്ച് ടാപ്പിംഗ് സുരക്ഷിതമാക്കാനും വലിയ ചെലവുണ്ട്.
2024 ഓഗസ്റ്റിലാണ് ഇതിനു മുന്‍പ് വില കിലോയ്ക്ക് 248 രൂപയിലേക്ക് ഉയര്‍ന്നത്. അന്ന് 255 രൂപയ്ക്കുവരെ വ്യാപാരം നടന്നു. ക്രൂഡ് ഓയില്‍ വിലകൂടിയത്, ജാപ്പനീസ് കറന്‍സിയുടെ ഇടിവ് തുടങ്ങിയ മറ്റു ഘടകങ്ങളും വില ഉയരാന്‍ കാരണമായി. ചെറുകിട കര്‍ഷകരുടെ കൈവശം ഷീറ്റ് ഒട്ടുംതന്നെ സ്റ്റോക്കില്ലാത്തതിനാല്‍ നിലവിലെ വിലമെച്ചംകൊണ്ട് നേട്ടമില്ല. റബര്‍ വിലയിലെ ഉയര്‍ച്ചയുടെ നേട്ടം ഷീറ്റ് സ്റ്റോക്ക് ചെയ്തിരിക്കുന്ന വന്‍കിട തോട്ടം ഉടമകള്‍ക്കും പ്രമുഖ ഡീലര്‍മാര്‍ക്കും മാത്രമാണ്.